വിശ്വാസികളുടെ ഉപമ


عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى (صحيح مسلم)
നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള വിശ്വാസികളുടെ ഉപമ, ഒരു ശരീരം പോലെയാണ്. ഏതെങ്കിലും ഒരു അവയവത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ശരീരം മുഴുവന്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് അനുഭാവം പുലര്‍ത്തും.
مَثَلٌ : ഉപമ
تَوَادٌّ : പരസ്പര സ്‌നേഹം
تَرَاحُم] : പരസ്പര കാരുണ്യം
تَعَاطُف]: പരസ്പര അനുകമ്പ
جَسَد : ശരീരം
ِشْتَكَى : ആവലാതിപ്പെട്ടു, രോഗം ബാധിച്ചു
عُضُوٌ : അവയവം, അംഗം
تَدَاعَى : മുന്നിട്ടു വന്നു, അനുഭാവം പുലര്‍ത്തി
سَائِر : മുഴുവന്‍
سَهَر : ഉറക്കമൊഴിക്കല്‍
حُمَّى : പനി
കാലിനു മുറിവു പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ പോകാറില്ലേ? തലവേദനയുണ്ടായാല്‍ എഴുതാനും വായിക്കാനും പ്രയാസം തോന്നാറില്ലേ? യാത്ര ചെയ്യാനും ജോലി ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ? എന്താണിതിനു കാരണം? ഒരവയവത്തിനു വേദനയോ പ്രയാസമോ ഉണ്ടായാല്‍ ശരീരം മുഴുവന്‍ അതിന്റെ പ്രതിഫലനമുണ്ടാകുന്നതു കൊണ്ടാണിത്. പനി വന്നാല്‍ ശരീരം മുഴുവന്‍ ക്ഷീണം ബാധിക്കും. വായയ്ക്ക് രുചിയുണ്ടാവില്ല. ചിലപ്പോള്‍ തലവേദനയും തോന്നും. ഇതുപോലെയാണ് സത്യവിശ്വാസികള്‍. സത്യവിശ്വാസികള്‍ പരസ്പര സഹോദരങ്ങളാണെന്നാണ് ഖുര്‍ആന്റെ അധ്യാപനം. ഇസ്‌ലാമിക സമൂഹം എന്ന ശരീരത്തിലെ അവയവങ്ങളാണ് ഓരോ മുസ്‌ലിമും.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയുടെ സഹോദരനാണ്. അവന്‍ അപരനെ വഞ്ചിക്കുകയില്ല. അവനെ അവിശ്വസിക്കുകയില്ല. അവനെ കൈവെടിയുകയില്ല. ഓരോ വിശ്വാസിക്കും മറ്റൊരു വിശ്വാസിയുടെ അഭിമാനവും സമ്പത്തും രക്തവും പവിത്രമാണ്. തഖ്‌വ ഇവിടെ (ഹൃദയത്തില്‍)യാണ്. തന്റെ മുസ്‌ലിം സഹോദരനെ നിന്ദിക്കുന്നത് തന്നെ ഒരാള്‍ക്ക് മതിയായ പാപമാണ്. (1)

എനിക്ക് സന്തോഷവും നേട്ടങ്ങളും ഉണ്ടാവണം. മറ്റുള്ളവരുടെ കാര്യം എന്തായാലും എനിക്ക് പ്രശ്‌നമല്ല എന്ന സ്വാര്‍ഥ നിലപാട് സ്വീകരിക്കുന്നവന്‍ സത്യവിശ്വാസിയല്ല എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അനസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല. (2)

വിശ്വാസികളുടെ ഈ സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാന്‍ ചില പ്രായോഗിക നടപടികളും ഇസ്‌ലാം പഠിപ്പിക്കുന്നു. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ ആറെണ്ണമാകുന്നു. ഒരാള്‍ ചോദിച്ചു: അവ ഏതൊക്കെയാണ് പ്രവാചകരേ? തിരുമേനി അരുളി: അവനെ കണ്ടുമുട്ടിയാല്‍ സലാം പറയുക. അവന്‍ നിന്നെ ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. ഉപദേശം തേടിയാല്‍ ഉപദേശം നല്‍കുക. അവന്‍ തുമ്മുകയും എന്നിട്ട് الْحَمْدُ لله എന്ന് പറയുകയും ചെയ്താല്‍ അവന് നന്മ നേരുക (യര്‍ഹമുകുമുല്ലാഹ് എന്ന് പ്രാര്‍ഥിക്കുക). അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക. മരിച്ചാല്‍ (ജനാസയെ) അനുഗമിക്കുക.(3)

ഒരേ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുണ്ടാവേണ്ട ബന്ധത്തിന്റെ ലളിതസുന്ദരമായ വിവരണമാണ് ആദ്യത്തെ ഹദീസ്. അല്ലാഹുവിനോടുള്ള വിധേയത്വമാണ്  യഥാര്‍ഥ സ്‌നേഹത്തിന്റെ പ്രഭവകേന്ദ്രം. ആ സ്‌നേഹത്തിന്റെ ശീതളഛായയില്‍ പകയും വിദ്വേഷവും അസൂയയും കുശുമ്പുമെല്ലാം കെട്ടടങ്ങും. അത്തരം ഉന്നതമായ സ്‌നേഹത്തില്‍ നിന്നാണ് കളങ്കര രഹിതമായ കാരുണ്യവും അനുകമ്പയും ജനിക്കുന്നത്.

മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് ഈ നബിവചനം നല്‍കുന്ന സന്ദേശത്തിന്റെ മര്‍മം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

فضائل العلم വിജ്ഞാനത്തിന്റെ ശ്രേഷ്ഠതകൾ